കണ്ണൂർ: പരാജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് പരിശോധിക്കുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ജന്മനാടായ കണ്ണൂരിലെ മമ്പറത്ത് സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഡി റെയ്ഡിൽ പാർട്ടിയും മുന്നണിയും നൽകിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം എൽഡിഎഫ് ഉണ്ടാകും. നയമില്ലാത്ത നയപ്രഖ്യാപനമാണ് സർക്കാർ നടത്തിയത്. കേന്ദ്രത്തിന്‍റെ വിവേചന നിലപാടിനെപ്പറ്റി ഒരു പരാമർശവുമില്ല.
കേന്ദ്രത്തിനെതിരെയുള്ള മൗനം സംശയാസ്പദമാണ്. ഇടതുപക്ഷം അധികാരത്തിലെത്തിയത് ആഗോളതലത്തിൽ വലതുപക്ഷം ശ്രദ്ധിച്ചു. വലതുപക്ഷത്തിനു തുടർഭരണം അംഗീകരിക്കാനായില്ല. തെറ്റായ സമീപനം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു.
ജനാധിപത്യത്തിന്‍റെ സൗന്ദര്യത്തിന് സർക്കാരുകൾ ഇടയ്ക്കിടെ മാറണമെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചു. സിപിഎമ്മിന്‍റെ പ്രവർത്തനം കളങ്കരഹിതമാണ്. ഏതു കടന്നാക്രമണങ്ങളെയും ഒന്നിച്ച് നേരിടണമെന്നും പിണറായി പറഞ്ഞു.